പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നൽകും

Share

മസ്‌കറ്റ്: പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാകുന്ന തീരുമാനമവുമായി ഒമാന്‍ ഭരണകൂടം. സ്വകാര്യമേഖലയില്‍ ഒമാന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന്‍റെ ഭാഗമായി, 30 പുതിയ തൊഴില്‍ മേഖലകളില്‍ കൂടി സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള തീരുമാനവുമായാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ ഈ മേഖലകളില്‍ നിന്ന് പ്രവാസികള്‍ പുറത്താവും.
ഒമാനികളെ അവര്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്താന്‍ പ്രാപ്തമാക്കുന്ന വിധത്തില്‍ തൊഴില്‍ വിപണിയെ ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളുടെ ഒരു പരമ്പര തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം.
എന്നാല്‍, സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പില്‍ വരുത്തേണ്ട തൊഴില്‍ മേഖലകള്‍ ഏതൊക്കെയാണെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വരുന്ന സെപ്റ്റംബര്‍ മുതലാണ് ഈ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരികയെന്നും അതിനു മുമ്പായി ഇവയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു. സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പാലിക്കാത്ത സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുമായി സംസ്ഥാനത്തെ ഭരണ സംവിധാനങ്ങളും സര്‍ക്കാര്‍ കമ്പനികളും സഹകരിക്കരുതെന്നതാണ് മന്ത്രാലയം പുറപ്പെടുവിച്ച മറ്റൊരു തീരുമാനം. എല്ലാ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഒമാനൈസേഷന്‍ ലക്ഷ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് മന്ത്രാലയത്തില്‍ നിന്ന് നേടിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.