മോദി സർക്കാരിനെ സംരക്ഷിക്കാനുള്ള ബജറ്റ് എന്ന് പ്രതിപക്ഷം; ചർച്ച നടക്കും

Share

മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചതിന്റെ ഭാഗമായുള്ള ചർച്ച ഇന്ന് പാർലമെറ്റിൽ നടക്കും. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിക്കുകയും സഖ്യകക്ഷികളായ ജെഡിയു, ടിഡിപി എന്നിവരുടെ സംസ്ഥാനങ്ങളായ ബീഹാറിനും ആന്ധ്രപ്രദേശിനും കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തതിൽ വലിയ വിമർശനമാണ് ഉയർന്നുവരുന്നത്. ബജറ്റ് ഭിന്നിപ്പിന്റെ ബജറ്റെന്നു ചൂണ്ടിക്കട്ടി പ്രതിപക്ഷ പാർട്ടികൾ പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കും.
മോദി സർക്കാരിനെ സംരക്ഷിക്കാനുള്ള ബജറ്റ് എന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്. ആന്ധ്രയ്ക്ക് തലസ്ഥാന നഗരി വികസനത്തിനടക്കം 15000 കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. ബീഹാറിന് മെഡിക്കൽ കോളേജുകൾ വിമാനത്താവളം എക്സ്പ്രസ് ഹൈവേ ക്ഷേത്ര കൊറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ ആയിരുന്നു ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്.
രാജ്യം നേരിടുന്ന തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ, ഉൾപ്പെടെ പരിഹരിക്കാനുള്ള പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ശക്തമായ വിമർശനം പ്രതിപക്ഷ പാർട്ടികൾ ഇരു സഭകളിലും ഉയർത്തും. ഇതിന് പുറമേ നീറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രതിപക്ഷം ശക്തമായിട്ടായിരിക്കും സഭയിൽ ഉയർത്തിക്കാട്ടുക.