കേരളത്തിൽ മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Share

സംസ്ഥാനത്ത് ഇന്നും കനത്ത മഴ. മധ്യ വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. കേരളതീരത്ത് കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരുന്നുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര പ്രദേശത്തും പ്രത്യേക ജാഗ്രത നിർദേശം തുടരുകയാണ്.
അതേസമയം കബനി പുഴയിൽ ജല നിരപ്പ് ഉയർന്നതിനാൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളത്ത് കനത്ത മഴ തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് ആണ്. കഴിഞ്ഞ മണിക്കൂറിൽ പെയ്ത മഴയിൽ 71 ഓളം വീടുകളാണ് തകർന്നത്. ഇടവിട്ടത് ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
വയനാട്ടിൽ തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച്‌ അലർട്ടാണ്‌ ജില്ലയിൽ നിലനിൽക്കുന്നത്‌. ഇന്നലെ റെഡ്‌ അലർട്ടായിരുന്നു. വിവിധയിടങ്ങളിൽ നിന്ന് ആയി 320 പേരെ മാറ്റിപ്പാർപ്പിച്ചു.ജില്ലയിൽ സ്കൂളുകൾക്ക്‌ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.
ഓറഞ്ച് അലർട്ടുള്ള കണ്ണൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നു.മലയോരത്തെ പുഴകൾ കരകവിഞ്ഞതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെളപ്പൊക്ക ഭീഷണിയിലാണ്.കൊട്ടിയൂർ-വയനാട് പാൽച്ചുരം റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് രാത്രി യാത്ര നിരോധിച്ചു.