സൗദി ജീവനക്കാരുടെ വിരമിക്കൽ പ്രായം 65 ആയി ഉയർത്തി

Share

റിയാദ്: സൗദി അറേബ്യയില്‍ ജീവനക്കാരുടെ വിരമിക്കല്‍ ഉയര്‍ത്തി. സൗദി വിഷന്‍ 2030 പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗമാണ് വിരമിക്കൽ പ്രായം 65 ആക്കിയതായി തീരുമാനത്തിന് അംഗീകാരം നല്‍കിയത്. സൗദിയിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് പുതിയ തീരുമാനം ബാധകമാവും.
നിലവില്‍ 58 വയസ്സാണ് രാജ്യത്തെ വിരമിക്കല്‍ പ്രായം, ജോലിയില്‍ നിന്ന് വിമരിച്ച ശേഷം പൗരന്മാരും പ്രവാസികളുമായ ജീവനക്കാര്‍ക്ക് സുസ്ഥിരമായ ജീവിത സാഹചര്യം ഉറപ്പാക്കാനും വിരമിച്ചവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഈ മാറ്റത്തോടൊപ്പം സോഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ സുപ്രധാന ഭേദഗതികളും മന്ത്രിസഭാ യോഗം അംഗീകരിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ റിട്ടയര്‍മെന്‍റ് അഫയേഴ്സ് അറിയിച്ചു.
ഈ ഉത്തരവ് പുറപ്പെടുവിക്കുന്ന സമയത്ത് 48 വയസും ആറു മാസവും പ്രായമുള്ള പൗരന്മാര്‍ക്കാണ് വിരമിക്കല്‍ പ്രായം വര്‍ധിപ്പിച്ചു കൊണ്ടുള്ള നിയമം ബാധകമാവുക. നിലവില്‍ ഇതിന് മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്ക് 58 വര്‍ഷവും 4 മാസവും എന്നത് നിശ്ചിത വിരമിക്കല്‍ പ്രായമായി നിലനിര്‍ത്തും. ഇവരുടെ വിരമിക്കല്‍ പ്രായത്തിലോ മറ്റ് ആനുകൂല്യങ്ങളിലോ മാറ്റങ്ങള്‍ വരുത്തില്ലെന്നും അധികൃതര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പദ്ധതി നിലവില്‍ വരുന്ന സമയത്ത് 29 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക്, അവരുടെ വിരമിക്കല്‍ പ്രായം 65 വയസ്സായി നിശ്ചയിക്കും.