കുവൈറ്റിൽ രുതരമായ കെട്ടിട നിയമ ലംഘനങ്ങള്‍ കണ്ടെത്തി

Share

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫില്‍ മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം പുറത്തുകൊണ്ടുവന്നത് ഗുരുതരമായ കെട്ടിട നിയമ ലംഘനങ്ങള്‍. മലയാളികള്‍ ഉള്‍പ്പെടെ 50 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തെ തുടര്‍ന്ന് നഗരസഭയുടെയും വൈദ്യുതി-ജല മന്ത്രാലയത്തിന്റെയും മേല്‍നോട്ടത്തില്‍ നടത്തിയ പരിശോധനകളിലാണ് ഈ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. ഫര്‍വാനിയ, ഹവല്ലി ഗവര്‍ണറേറ്റുകളിലൂടെ ഒരു പ്രാദേശിക പത്രം നടത്തിയ പര്യടനത്തില്‍, നിരവധി റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ ഒരു കുളിമുറിയും അടുക്കളയും അടങ്ങുന്ന സ്റ്റുഡിയോകള്‍ നിര്‍മ്മിക്കാന്‍ കെട്ടിട പ്രവേശന കവാടങ്ങള്‍ വരെ ഉപയോഗപ്പെടുത്തിയതായി കണ്ടെത്തി. ഔദ്യോഗിക അനുമതികളില്ലാതെ നടത്തിയ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ പരിശോധനാ സംഘം കണ്ടെത്തി പിഴയിടുകയും കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിഛേദിക്കുന്നതും ഒഴിവാക്കാനായി പലരും അനധികൃത നിര്‍മിതികള്‍ നീക്കി കെട്ടിടങ്ങള്‍ പഴയപടിയിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തി അവ നീക്കം ചെയ്യുവാനും ഉത്തരവാദികളായവര്‍ക്കെതിരേ നടപടി സ്വീകരിക്കുവാനുമാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കെട്ടിട നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം മംഗഫിലെ തീപ്പിടിത്തം ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.