കങ്കണ റണാവത്തിന്റെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് സസ്പെൻഷൻ

Share

ചണ്ഡീ​ഗഢ് എയർപോർട്ടിൽ വച്ച് ബിജെപി നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിന്റെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് സസ്പെൻഷൻ. കങ്കണ പരാതി നൽകിയതിനു പിന്നാലെയാണ് മുഖത്തടിച്ച സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെതിരെ നടപടി. ഉദ്യോ​ഗസ്ഥയ്ക്കെതിരെ ചണ്ഡീ​ഗഢ് പൊലീസ് കേസെടുത്തിട്ടുണ്ട്.
ഡ‍ൽഹി യാത്രക്കായി ചണ്ഡീഗഢ് വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കങ്കണ റണാവത്തിന് മർദനമേറ്റത്. എയർപോർട്ടിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ താരത്തിന്റെ മുഖത്ത് അടിക്കുകയായിരുന്നു. കർഷക സമരത്തെക്കുറിച്ച് കങ്കണ മുൻപ് നടത്തിയ പരാമർശമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന.
അതേസമയം ഈ സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകർ നേതാക്കൾ രംഗത്ത്. സംഭവ സമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ പറഞ്ഞു.
കങ്കണയെ മർദിച്ചെന്നാരോപിക്കുന്ന വ്യവസായ സുരക്ഷാ സേന(സിഐഎസ്എഫ്)യിലെ വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര) വിഭാഗവും കിസാൻ മജ്ദൂർ മോർച്ചയും ആവശ്യപ്പെട്ടു. കുൽവിന്ദറിന്റെ കുടുംബത്തിന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ സമരം ചെയ്യുമെന്നും കർഷക നേതാക്കൾ പറഞ്ഞു.