സൈബർ തട്ടിപ്പിൽ കംബോഡിയയിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിച്ചു

Share

ന്യൂഡൽഹി: കംബോഡിയയിൽ സൈബർ തട്ടിപ്പിനിരയായി ജോലി ചെയ്തുവന്ന ഇന്ത്യൻ പൗരന്മാരിൽ 360 പേരെ നാട്ടിലെത്തിച്ചതായി അധികൃതർ. കഴിഞ്ഞ നാലഞ്ചു മാസത്തിനിടെയാണ് ഇത്രയും പേരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെൻ്റർ (ഐ4സി) സിഇഒ രാജേഷ് കുമാർ പറഞ്ഞു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 60 ഇന്ത്യക്കാർ വരും ആഴ്ചകളിൽ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെക്കുകിഴക്കൻ ഏഷ്യയിൽ (പ്രത്യേകിച്ച് കംബോഡിയ, മ്യാൻമർ, ലാവോസ്) നിന്ന് ഇന്ത്യയെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിക്കവെ കേന്ദ്ര സർക്കാർ മെയ് 16ന് ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി അധ്യക്ഷനായി ഒരു ഉന്നതതല ഇൻ്റർ മിനിസ്റ്റീരിയൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയിൽ വിദേശകാര്യം, ധനകാര്യം, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, ടെലികമ്യൂണിക്കേഷൻ വകുപ്പ്, സിബിഐ, എൻഐഎ, സിബിഐസി, തപാൽ വകുപ്പ് എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും അം​ഗങ്ങളാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് തുടരുന്ന ഈ തട്ടിപ്പ് അവസാനിപ്പിക്കാൻ കേന്ദ്രീകൃതവും യോജിച്ചതുമായ നടപടി സ്വീകരിക്കാനാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നതെന്ന് കുമാർ പറഞ്ഞു.
ഡാറ്റാ എൻട്രി ജോലിയെന്ന പ്രതീക്ഷയിൽ കംബോഡിയയിലെത്തിയവരെയാണ് സൈബർ തട്ടിപ്പ് ജോലികൾ ചെയ്യിക്കുന്നത്. ആകർഷകമായ തൊഴിൽ വാഗ്ദാനങ്ങളിൽപ്പെട്ട് അവിടെ എത്തിയതോടെ തട്ടിപ്പുകാർ അവരുടെ പാസ്‌പോർട്ടുകൾ കൈക്കലാക്കുകയും ടെലഗ്രാം, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഗൂഗിൾ ആഡ്‌സ്, മറ്റ് പ്ലാറ്റ്‌ഫോമുകൾ, വ്യാജ ആപ്പുകൾ തുടങ്ങിയ ഓൺലൈൻ ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലെ ആളുകളെ കബളിപ്പിക്കാൻ നിർബന്ധിതരാവുകയും ചെയ്തതായി കുമാർ പറഞ്ഞു. ഇരകളിൽ കൂടുതലും ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ്- 150 പേർ. ഇവരിൽ 60 പേരെ വരും ആഴ്ചകളിൽ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും മറ്റ് 90 പേർ മടങ്ങിവരാൻ ആഗ്രഹിക്കുന്നില്ലെന്നും തങ്ങളുടെ പാസ്‌പോർട്ട് തിരികെ ലഭിക്കുന്നതുവരെ പ്രധിഷേധിക്കുമെന്നും അവർ അറിയിച്ചു.