സംസ്ഥാനത്ത് ശക്തമായ കാറ്റും മോശം കാലാവസ്ഥയുമുള്ളതിനാൽ തീരദേശ നിവാസികൾക്ക് ജാഗ്രത നിർദ്ദേശം

Share

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്ന് കടലിൽ പോകാൻ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് നിർദേശം. കേരള, തെക്കൻ തമിഴ്നാട് തീരങ്ങളിൽ ശനിയാഴ്ച രാത്രി 11:30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം ജനങ്ങൾ മാറിത്താമസിക്കണം. കഴിഞ്ഞമാസങ്ങളിൽ സംസ്ഥാനത്ത് പൊള്ളുന്ന ചൂടായിരുന്നെങ്കിൽ നിലവിൽ താപനിലയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ചൂട് കുറയുകയും മഴ കൂടുകയുമാണിപ്പോൾ. നിലവിലെ കാലാവസ്ഥാ പ്രവചന പ്രകാരം ശനിയാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാവിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിലവിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.