സ്വകാര്യവത്ക്കരണത്തിന്റെ വികസനത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു

Share

ന്യൂഡൽഹി: എയര്‍ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് പണിമുടക്കിയതോടെ നിരവധി ആളുകളാണ് ബുദ്ധിമുട്ടിലായത്.നാട്ടിലേയ്ക്ക് തിരിച്ചവരും, വിദേശത്തേയ്ക്ക് മടങ്ങുന്നവരും, കുടുംബാംഗങ്ങളെ കാണാനായി പുറപെട്ടവരും ഏറെ. എന്നാൽ എയര്‍ഇന്ത്യ എക്സ്പ്രസിന്റെ കാര്യക്ഷമതയില്ലായ്‌മ മൂലം നഷ്ടപ്പട്ടത് ഒരു ജീവനാണ്. എയര്‍ഇന്ത്യ സ്വകാര്യ വിമാന കമ്പനിയുടെ ദുരിതത്തിന് ഇരയാണ് നമ്പി രാജേഷെന്ന പ്രവാസി. ബന്ധുക്കളെ കാണാനാകാതെ ജീവന്‍ പൊലിഞ്ഞ നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. എയര്‍ഇന്ത്യ വിമാനകമ്പനിയുടെ പണിമുടക്കിൽ ജീവൻ നഷ്ടപെട്ട നമ്പി രാജേഷിന്റെ ഭാര്യപിതാവ് ഈ അനാസ്ഥക്കെതിരെ എയര്‍ഇന്ത്യ ഓഫീസില്‍ പ്രതിഷേധിച്ചു. അതേസമയം മൃതദേഹം ശാന്തി കവാടത്തില്‍ സംസ്‌കരിച്ചു.
കഴിഞ്ഞ ദിവസമാണ് അസുഖബാധിതനായ രാജേഷിനെ കാണാൻ ഭാര്യ അമൃത എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ വിമാനകമ്പനിയുടെ ബിഎംഎസ് അംഗീകൃത തൊഴിലാളി സംഘടനയുടെ സമരം കാരണം അമൃതയ്ക്ക് പോകാൻ കഴിഞ്ഞില്ല. മാത്രമല്ല സര്‍വീസുകള്‍ റദ്ദാക്കിയേതാടെ അമൃത രണ്ടു തവണ എയര്‍പോര്‍ട്ടില്‍ എത്തി മടങ്ങുകയും ചെയ്തു. അവസാനം ബന്ധുക്കളെ പോലും കാണാനാകാതെ നമ്പി രാജേഷിന്റെ ജീവന്‍ പൊലിഞ്ഞു. നാട്ടിലെത്തിച്ച മൃതദേഹവുമായി ഭാര്യ പിതാവിന്റെ നേതൃത്വത്തില്‍ ബന്ധുക്കള്‍ എയര്‍ഇന്ത്യ ഓഫീസില്‍ പ്രതിഷേധിച്ചു. കരമന നെടുങ്ങാടിലെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നൂറുകണക്കിന് പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഒമാനിലെ ഇന്ത്യന്‍ സ്‌കൂളിലെ ഐടി. മാനേജരായിരുന്നു നമ്പി രാജേഷ്.