ലോക്‌സഭ തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

Share

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. ഗുജറാത്തിൽ 25, കർണ്ണാടകയിൽ 14 , മഹാരാഷ്ട്രയിൽ 11, ഉത്തർപ്രദേശിൽ 10 , മധ്യപ്രദേശിൽ 9 , ഛത്തീസ്ഗഢിൽ 7, ബീഹാറിൽ 5, അസമിലും പശ്ചിമ ബംഗാളിലും നാല് വീതം മണ്ഡലങ്ങൾ, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക.
ജമ്മു കശ്മീരിലെ അനന്ദ് നാഗ് രജൗരി മണ്ഡലത്തിലെ വോട്ടെടുപ്പ് മെയ് 25 ന് ആറാം ഘട്ടത്തിലേക്ക് മാറ്റി. രണ്ടാം ഘട്ടത്തിൽ നിശ്ചയിച്ചിരുന്ന മധ്യപ്രദേശിലെ ബെതൂൾ മണ്ഡലത്തിലെ വോട്ടെടുപ്പ് ബിഎസ്പി സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മൂന്നാം ഘട്ടത്തിലേക്ക് മാറ്റിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേന്ദ്രമന്ത്രിമാരായ മന്‍സൂഖ് മാണ്ഡവ്യ, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്ലാദ് ജോഷി, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, ദിഗ് വിജയ സിങ്, എസ്പി നേതാവ് ഡിംപിള്‍ യാദവ്, എന്‍സിപി ശരത് പവാർ വിഭാഗം നേതാവ് സുപ്രിയ സുലെ എന്നിവരും മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖരാണ്.
സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പ് വരുത്താൻ ആവശ്യമുള്ള പോളിങ് സ്റ്റേഷനുകളില്‍ കേന്ദ്രസേനയെയും മൈക്രോ ഒബ്‌സര്‍വര്‍മാരെയും വിന്യസിക്കുകയും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 4303 ഫ്‌ളൈയിംഗ് സ്‌ക്വാഡുകള്‍, 5534 സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വൈലന്‍സ് സംഘങ്ങള്‍, 1987 വീഡിയോ നിരീക്ഷണ സംഘങ്ങള്‍, 949 വീഡിയോ വ്യൂവിംഗ് സംഘങ്ങള്‍ എന്നിവരെയും പൊതുനിരീക്ഷകര്‍ക്കുപുറമെ നിയോഗിച്ചിട്ടുണ്ട്.