നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ആറരക്കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി

Share

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കെനിയന്‍ പൗരനില്‍ നിന്നും ആറരക്കോടി വിലമതിക്കുന്ന കൊക്കെയ്ന്‍ പിടികൂടി. സംഭവത്തില്‍ ദ്വിഭാഷിയുടെ സഹായം ഉറപ്പാക്കിയ ശേഷം ഡി ആര്‍ ഐ കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. മയക്കുമരുന്ന് കടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയെന്ന് കണ്ടെത്താനായി കെനിയന്‍ പൗരനെ വിശദമായി ചോദ്യം ചെയ്യാനാണ് ഡി ആര്‍ ഐ തീരുമാനം.
കഴിഞ്ഞ ഏപ്രില്‍ 19നാണ് കെനിയന്‍ പൗരനെ സംശയാസ്പദമായ സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് പിടികൂടുന്നത്. എത്യോപ്പ്യയില്‍ നിന്ന് മസ്‌ക്കറ്റ് വഴി നെടുമ്പാശ്ശേരിയിലെത്തിയ ഇയാള്‍ കൊച്ചിയില്‍ ആര്‍ക്കെങ്കിലും മയക്കുമരുന്ന് കൈമാറാന്‍ ഉദ്ദേശിച്ചിരുന്നോ അതോ ഇവിടെ നിന്ന് ബംഗലുരുവിലേക്കോ ഡല്‍ഹിയിലേക്കോ കടത്താന്‍ ഉദ്ദേശിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയെ പരമാവധി ദിവസം കസ്റ്റഡിയില്‍ വാങ്ങാനാണ് ഡി ആര്‍ ഐ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം പ്രാഥമിക പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കോടതി അനുമതിയോടെ ഇയാളെ അശുപത്രിയിലെത്തിച്ച് എക്‌സ്‌റേ പരിശോധന നടത്തിയപ്പോഴാണ് വയറിനകത്ത് ക്യാപ്‌സൂളുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയ ശേഷം ഒരാഴ്ച്ചയോളം ആശുപത്രിയില്‍ കിടത്തിയാണ് വയറിനകത്തുനിന്ന് പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ 50ഓളം ക്യാപ്‌സൂളുകള്‍ പുറത്തെടുത്തത്. ഇവയ്ക്ക് 6.68 കോടി രൂപ വിലമതിക്കുമെന്നാണ് ഡി ആര്‍ ഐ വ്യക്തമാക്കിയത്.