മാനന്തവാടി കമ്പമലയില്‍ നാട്ടുകാരും മാവോയിസ്റ്റ്കളും ചേർന്ന് വാക്ക് തർക്കം

Share

മാനന്തവാടി: തലപ്പുഴ കമ്പമലയില്‍ നാട്ടുകാരും മാവോയിസ്റ്റ്കളും തമ്മിൽ വാക്ക്തർക്കം. ബുധനാഴ്ച രാവിലെ രാവിലെ 6.10 നാണ് സി.പി.മൊയ്തീന്റെ നേതൃത്വത്തില്‍ നാലുപേര്‍ സ്ഥലത്തെ പാടിയില്‍ എത്തിയത്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ലെന്നും വോട്ട് ബഹിഷ്‌കരിക്കണമെന്നും നാട്ടുകാരോട് ആവശ്യപ്പെട്ടായിരുന്നു വാക്ക് തർക്കം നടത്തിയത്.
രണ്ടുപേരുടെ കൈയിലും ആയുധമുണ്ടായിരുന്നു. പേര്യയിലെ ഏറ്റുമുട്ടലിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് വീണ്ടും മാവോയിസ്റ്റുകള്‍ എത്തുന്നത്. എന്നാല്‍ നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടായതോടെ പിന്നീട് കാട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് പേര്‍ പാടിയിലേക്ക് ഇറങ്ങിവരികയും മറ്റ് രണ്ട് പേര്‍ മുകളില്‍ കാത്തുനില്‍ക്കുകയുമാണ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ മാവോവാദി സംഘമെത്തി കമ്പമലയില്‍ പ്രവര്‍ത്തിക്കുന്ന വനം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഡിവിഷണല്‍ മാനേജരുടെ ഓഫീസ് തകര്‍ക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കമ്പമല പാടിയിലെത്തിയ സായുധസംഘം മാവോവാദി നിരീക്ഷണത്തിനായി പോലീസ് സ്ഥാപിച്ച ക്യാമറ തകര്‍ക്കുകയും ചെയ്തിരുന്നു. അടിക്കടി മാവോവാദി സാന്നിധ്യമുണ്ടായ സാഹചര്യത്തില്‍ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് അന്ന് തോട്ടംതൊഴിലാളികള്‍ പണി മുടക്കിയിരുന്നു. ജനപ്രതിനിധികളും പോലീസും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്നറിയിച്ചതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ വീണ്ടും തൊഴിലിടങ്ങളിലേക്കിറങ്ങിയിരുന്നത്. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലം സന്ദര്‍ശിച്ചിരുന്നു.