സംസ്ഥാനത്ത് ഇന്നും കടലേറ്റമുണ്ടാകുമെന്ന് മുന്നറിയിപ്പ്

Share

തിരുവനന്തപുരം: സംസ്ഥാനത്ത് തീരങ്ങളില്‍ ഇന്നും കടലേറ്റമുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി. രണ്ട് ദിവസം കൂടി കടലാക്രമണമുണ്ടാകുമെന്നും, ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് തീരദേശവാസികള്‍ ജാഗ്രതപാലിക്കണമെന്നാണ് നിർദ്ദേശം.
അതേസമയം കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ ഉയർന്ന തിരമാല മുന്നറിയിപ്പ് തുടരും. നിലവിൽ മുന്നറിയിപ്പ് നൽകിയ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് കൺട്രോൾ റൂം ആരംഭിച്ചിട്ടുമുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് വേനൽ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ പ്രവചനമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.
ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നല്കിയിരിക്കുന്നതിനാൽ പറഞ്ഞിരിക്കുന്ന നിർദ്ദേശം പാലിക്കണമെന്ന കർശന അറിയിപ്പുണ്ട്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.