സുരക്ഷാക്രമീകരണങ്ങളോടെ പൂക്കോട് വെറ്റിനറി കോളേജ് ഇന്ന് തുറന്നു

Share

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ്റെ മരണത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്ക് ശേഷം കോളേജ് ഇന്ന് തുറന്നു. സുരക്ഷസംവിധനം സ്ഥാപിച്ചാണ് വീണ്ടും കോളേജ് തുറന്നത്. കൂടാതെ കോളേജ് ഹോസ്റ്റലിൽ സിസിടിവി അടക്കം സ്ഥാപിച്ചിട്ടുണ്ട്. ക്ലാസുകൾ തുടങ്ങിയെങ്കിലും ക്യാമ്പസ് സാധാരണരീതിയിലാകാൻ സമയമെടുക്കുന്നതാണ്.
അതേസമയം കോളേജ് ഹോസ്റ്റലിൽ കൂടുതൽ പരിഷ്കാരം കൊണ്ടുവന്നിട്ടുണ്ട്. അഞ്ചിടത്ത് പുതിയ ക്യാമറകൾ സ്ഥാപിക്കുകയും, ഹൈക്കോടതി ഉത്തരവുള്ളതിനാൽ 24 മണിക്കൂറും ഹോസ്റ്റലിലേക്കും ക്ലാസുകളിലേക്കും വിദ്യാർത്ഥികൾക്ക് പോകാമെന്ന നിർദ്ദേശമുണ്ട്. ക്യാമ്പസിലെ കുന്നിൻ മുകളിലടക്കം രാത്രി വിദ്യാർത്ഥികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനാൽ ഇത് നിയന്ത്രിക്കാൻ ആലോചനയുണ്ട്.
വെറ്റിനറി കോളേജിലേക്ക് പ്രതിഷേധമെത്തിയതോടെയാണ് മാർച്ച് നാലിന് ക്യാമ്പസ് അടച്ചത്. നിലവിൽ സുരക്ഷയൊരുക്കിയതോടെ കുന്നിൻ മുകളിലേക്ക് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 6.30 മുതല്‍ വൈകീട്ട് 7.30 വരെയും പിജി വിദ്യാര്‍ഥികള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി 10വരെയും അനുവാദം നൽകാം എന്നാണ് ആന്റി റാഗിങ് സ്‌ക്വാഡിന്റെ നിര്‍ദേശം. ആണ്‍കുട്ടികളുടെ രണ്ട് ഹോസ്റ്റല്‍ അടക്കം നാലിടത്ത് ഹോസ്റ്റല്‍ വാര്‍ഡന്‍മാരുടെ എണ്ണം കൂട്ടുന്നത് ഒരുമാസത്തിനകം നടപ്പാക്കും. അതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരികയാണെന്ന് സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.