നിയമലംഘകരെ നാടുകടത്തുന്നത് തുടർന്ന് സൗദി അറേബ്യ

Share

റിയാദ്: വിവിധ നിയമലംഘനങ്ങളുടെ പേരില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സൗദി അറേബ്യ നാടുകടത്തിയത് 10,000 ത്തോളം നിയമലംഘകരെ. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഫെബ്രുവരി 15 മുതല്‍ 21 വരെയുള്ള കണക്ക് പുറത്തുവിട്ടത്. 9,566 പേരെയാണ് ഏഴ് ദിവസങ്ങള്‍ക്കിടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. നിലവില്‍ 58,365 വിദേശികളാണ് രാജ്യത്തെ വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ഇവരില്‍ 53,636 പുരുഷന്മാരും 4,729 സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.
നിലവിൽ 1,624 പേരുടെ യാത്രാ ക്രമീകരണങ്ങള്‍ കൂടി പൂര്‍ത്തിയായിട്ടുണ്ട്. ഇവരെ യാത്രാ തീയതികള്‍ക്കനുസരിച്ച് രാജ്യത്തേക്ക് തിരിച്ചയക്കും. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാരേഖകള്‍ ലഭിക്കുന്നതിന് 50,839 പേരുടെ ഫയലുകള്‍ സൗദി അധികൃതര്‍ ബന്ധപ്പെട്ട രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് അയച്ചിരുന്നു. നിയമലംഘകരെ കണ്ടെത്തി നാടുകടത്തുന്നതിന് രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വിവിധ സുരക്ഷാ വിഭാഗങ്ങള്‍ പരിശോധന തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റിലായത് 19,431 പ്രവാസികളാണ്. ഇഖാമ ഇല്ലാത്തവരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരും നുഴഞ്ഞുകയറ്റക്കാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം നിയമം കർശനമാക്കാനാണ് സൗദി മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.