ഗാനഗന്ധർവൻ ഇന്ന് 84 ന്റെ നിറവിൽ

Share

മണ്ണിലും, വിണ്ണിലും തൂണിലും തുരുമ്പിലും…നീളുന്നു അങ്ങനെ ഒരുപാട് ഗാനങ്ങൾ…ഗാനഗന്ധർവനായ യേശുദാസിന് ഇന്ന് 84 വയസ് പൂർത്തിയാവുകയാണ്. ആരും കേൾക്കാൻ കൊതിക്കുന്ന, പാടാൻ ആഗ്രഹിക്കുന്ന ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹം എന്നും ലോകത്തിൻന്റെ തന്നെ ഗാനഗന്ധർവനാണ്. കാലം മാറുമ്പോഴും അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങൾക്കും മാറ്റ് കൂടുകയാണ്.
‘ജാതിഭേദം മതദ്വേഷംഏതുമില്ലാതെ സര്‍വരുംസോദരത്വേന വാഴുന്നമാതൃകാ സ്ഥാനമാണിത്’; ‘അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കുവെള്ളം’; ‘സുറുമയെ‍ഴുതിയ മി‍ഴികള്‍’; എന്നീ തുടങ്ങിയ മലയാള പാട്ടുകളിൽ നിന്ന് തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങിയ പല ഭാഷകളിലും പതിറ്റാണ്ടുകളോളം പാടിയ യേശുദാസ് ഏവർക്കും പ്രിയപ്പെട്ട സ്വന്തം ദാസേട്ടനാണ്.
മലയാളിയെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ അവസാനവാക്കാണ് യേശുദാസ്. സംഗീതത്തിന്‍റെ സ്വഭാവം ഏതായാലും അത് ആ സ്വരമാധുരിയിലേക്ക് സന്നിവേശിക്കപ്പെടുമ്പോള്‍ അവിടം ഗന്ധര്‍വസംഗീതത്തിന്‍റെ വേദിയാകും. അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ചുണ്ടിലെ പാട്ടാണ് യേശുദാസ്. ആ ഗന്ധര്‍വ സ്വരം മൂളാത്ത, മനസ്സില്‍ പാടി നടക്കാത്ത എത്ര മലയാളികളുണ്ടാവും. അറുപതുകളില്‍ മലയാളസിനിമയില്‍ ആദ്യമായി മുഴങ്ങിത്തുടങ്ങിയ യേശുദാസിന്റെ ശബ്ദം ഇന്നും ഹൃദയഗീതങ്ങളായി കൊണ്ടുനടക്കുകയാണ് നമ്മള്‍. സ്വരംകൊണ്ടു കാലത്തെ തോല്‍പിക്കുക എന്നതു മറ്റാര്‍ക്കും സാധിക്കുന്നതല്ല. പകരം വയ്ക്കാനില്ലാത്ത ഗായകനായി യേശുദാസ് മാറുന്നത് കാലത്തെയും തോല്‍പിച്ച സ്വരത്തിന്റെ ഉടമ എന്നതുകൊണ്ടുകൂടിയാണ്.
എന്തിന് പറയണം, ജാതിമത വിധ്വേഷങ്ങൾക്കുമൊടുവിൽ കാലം കൊണ്ടെത്തിച്ച ചരിത്ര മുഹൂർത്തവും അദ്ദേഹത്തിന് സ്വന്തമാണ്..അദ്ദേഹം ശാസ്താവിന് സമർപ്പിച്ച “ഹരിവരാസനം” എന്ന് തുടങ്ങുന്ന കീർത്തനം ജനമനസുകളിൽ തിങ്ങിനിറഞ്ഞ ചരിത്ര നിമിഷം കൂടിയാണ്. സംഗീതത്തിന്‍റെ അതിരുകളില്ലാത്ത ആകാശത്ത് പൂര്‍ണശോഭയോടെ ജ്വലിച്ച് നില്‍ക്കുന്ന മലയാളത്തിന്‍റെ ഗാനഗന്ധര്‍വ്വന് ഇനിയും ഇനിയും ഒരായിരം പാട്ടുകള്‍ നമ്മുക്കായി പാടാന്‍ സാധിക്കട്ടേ.