യു.എ.ഇ ദേശീയ ദിനം; ദുബായില്‍ 1018 തടവുകാരെ മോചിപ്പിക്കും; ഫുജൈറയില്‍ 113 പേര്‍ക്ക് മോചനം

Share

ദുബായ്: യുഎഇ 52-ാം ദേശീയ ദിനം ആഘോഷിക്കുന്നതിന്റ ഭാഗമായി അബുദബിയില്‍ 1,018 തടവുകാരെ ജയില്‍ മോചിതരാക്കാന്‍ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടതിന് പിന്നാലെ ദുബായിലെ 1,249 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. തൊട്ടുപിന്നാലെ ഫുജൈറയിലെ വിവിധ രാജ്യക്കാരായ 113 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയും ഉത്തരവിട്ടിട്ടുണ്ട്. ഷാര്‍ജയില്‍ 475 തടവുകാരെ മോചിപ്പിക്കുമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അജ്മാനിലെ 143 തടവുകാരെ മോചിപ്പിക്കാനാണ് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവിട്ടിരിക്കുന്നത്.

ശിക്ഷാകാലത്തെ നല്ല സ്വഭാവവും പെരുമാറ്റവും അടിസ്ഥാനമാക്കിയാണ് തടവുകാരെ മോചിപ്പിക്കുന്നതെന്ന് വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ പറഞ്ഞു. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ജീവിച്ച് സുസ്ഥിരമായ ഭാവിയെക്കുറിച്ച് ചിന്തിക്കാനും അതുവഴി സമൂഹത്തിന് ക്രിയാത്മകമായി സംഭാവന ചെയ്യാനും ജീവിതത്തെ ഉപയോഗപ്പെടുത്തുക എന്ന ദീര്‍ഘ വീക്ഷണത്തോടെയാണ് തടവുകാര്‍ക്ക് യു.എ.ഇ മോചനം നല്‍കുന്നത്. ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകള്‍ ദൈവസമക്ഷം പൊറുക്കുന്നതിന്റെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ദേശീയ ദിനം, റംദാന്‍, ബലിപെരുന്നാള്‍ അടക്കമുള്ള വിശേഷ വേളകളില്‍ ജീവകാരുണ്യത്തിന്റെ ഭാഗമായി കൊടും കുറ്റവാളികളല്ലാത്ത തടവുകാരെ മോചിപ്പിക്കുന്നത് യു.എ.ഇ-യില്‍ സാധാരണയാണ്. ഡിസംബര്‍ 2-നാണ് യു.എ.ഇ-യുടെ ദേശീയ ദിനം.