വിവാദങ്ങള്‍ക്കിടെ നവകേരള സദസിന് ഇന്ന് തുടക്കം; ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ്

Share

തിരുവനന്തപുരം: ജനകീയ വിഷയങ്ങള്‍ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം സംസ്ഥാനത്തുടനീളം സഞ്ചരിച്ച് നടത്തുന്ന നവകേരള സദസിന് ഇന്ന് തുടക്കമാകും. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ഇന്ന് വൈകുന്നേരം 3.30-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. ഒരു മാസം പിന്നിടുന്ന യാത്ര 2023 ഡിസംബര്‍ 23-ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്  സമാപിക്കുന്നത്.

സര്‍ക്കാര്‍ നടപ്പാക്കുന്നതും പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്നതുമായ പദ്ധതികള്‍ ജനങ്ങളില്‍ നേരിട്ടെത്തിക്കാനും അവരുമായി സംവദിക്കാനും ഒപ്പം പരാതികള്‍ക്ക് അടിയന്തിര  പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. ഇതിനോടൊപ്പം ആസന്നമായിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ നേട്ടം എന്ന ലക്ഷ്യവും ഈ യാത്രയ്ക്ക് പിന്നിലുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ നിര്‍ണായക സമയത്ത് സര്‍ക്കാര്‍ നടത്തുന്നത് വന്‍ ധൂര്‍ത്താണെന്നും ആരോപിച്ച് യുഡിഎഫ് നവകേരള സദസ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ നവകേരള നിര്‍മിതിയുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. 1.05 കോടി രൂപ ചെലവഴിച്ച് പ്രത്യേകമായി തയാറാക്കിയ ബെന്‍സ് ബസിലാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന യാത്ര. പ്രത്യേകം തയ്യാറാക്കിയ ബസ് ബംഗളൂരുവില്‍ നിന്ന് കാസര്‍ഗോഡ് എത്തിയിട്ടുണ്ട്. എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിസഭാ യോഗം നവകേരള സദസ്സിനിടെ വിവിധ മണ്ഡലങ്ങളില്‍ നടക്കും. നവംബര്‍ 22-ന് തലശ്ശേരിയിലും 28-ന് വള്ളിക്കുന്നിലും ഡിസംബര്‍ ആറിന് തൃശൂരിലും 12-ന് പീരുമേട്ടിലും 20-ന് കൊല്ലത്തുമാണ് മന്ത്രിസഭ യോഗങ്ങള്‍ നടക്കുക.