ആരാധനാലയങ്ങളിലെ അസമയ വെടിക്കെട്ട്; സിംഗിള്‍ ബെഞ്ച് വിധി ഭാഗികമായി റദ്ദാക്കി

Share

കൊച്ചി: ആരാധനാലയങ്ങളിലെ അസമയ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ഭാഗികമായി റദ്ദാക്കി. ആരാധനാലയങ്ങളിലെ വെടിക്കെട്ടിനുള്ള സമയക്രമം സംബന്ധിച്ച സാഹചര്യം നോക്കി സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നിലവിലെ സുപ്രീംകോടതി ഉത്തരവ് അടിസ്ഥാനമാക്കിയായിരിക്കണം തീരുമാനമെടുക്കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം ആരാധനാലയങ്ങള്‍ റെയ്ഡ് ചെയ്ത് വെടിക്കെട്ട് സാമഗ്രികൾ പിടിച്ചെടുക്കാനുള്ള നിര്‍ദ്ദേശം ഡിവിഷന്‍ ബെഞ്ച് പൂര്‍ണമായും റദ്ദാക്കി. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിയെ ചോദ്യം ചെയ്ത് കേരള സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ അടിയന്തിര ഇടപെടല്‍. സിംഗിള്‍ ബെഞ്ചിന് മുന്നില്‍ എല്ലാ കക്ഷികളും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഇതനുസരിച്ച് സിംഗിള്‍ ബെഞ്ച് നിയമാനുസൃതം കേസുകള്‍ തീര്‍പ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് അസമയങ്ങളില്‍ കരിമരുന്ന് പ്രയോഗം പാടില്ലെന്ന സിംഗിള്‍ ബഞ്ച് ഉത്തരവില്‍ അസമയം എന്ന പ്രയോഗം എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കോടതി ഉത്തരവിനെ ഓരോരുത്തരും അവരുടേതായ കാഴ്ചപ്പാടില്‍ വ്യാഖ്യാനിക്കാന്‍ ഇടവരുമെന്നും അതുകൊണ്ടുതന്നെ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കിയിരുന്നത്. ഏതെങ്കിലും ആരാധനാലയത്തില്‍ വെടിക്കെട്ട് സാമഗ്രികള്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് കോടതിയിൽ പരാതി ഉന്നയിച്ച വ്യക്തി ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും പരിഗണനാ വിഷയത്തിന് പുറത്തുള്ള കാര്യമാണ് കോടതി സിംഗിള്‍ ബഞ്ച് പരിശോധിച്ചതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ സര്‍ക്കാര്‍ വാദിച്ചു.

ഉല്‍സവ നടത്തിപ്പിനുള്ള വെടിക്കെട്ടിന് 2005-ല്‍ സുപ്രീം കോടതി ഇളവ് നല്‍കിയിട്ടുണ്ടെന്നും ആ വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തി 2006-ല്‍ വീണ്ടും ഉത്തരവിറക്കിയിട്ടുണ്ടെന്നും കേരള സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ലോകപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താനുള്ള സുപ്രീം കോടതി അനുമതി നിലനില്‍ക്കുന്നുണ്ട്. പരാതിക്കാരന്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളേക്കാള്‍ സംസ്ഥാനത്തൊട്ടാകെ ബാധിക്കുന്ന തരത്തില്‍ ഉത്തരവിടാന്‍ കോടതിക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണങ്ങള്‍ വിശദമായി നിരീക്ഷിച്ചതിന് ശേഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ഭാഗികമായി റദ്ദാക്കി ഉത്തരവിറക്കിയത്.