മാസപ്പടിക്ക് ജി.എസ്.ടി; ധനവകുപ്പിറക്കിയത് ക്യാപ്‌സ്യൂളെന്ന് മാത്യു കുഴല്‍നാടന്‍

Share

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ധനവകുപ്പിറക്കിയത് ക്യാപ്‌സ്യൂളാണെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. 2017 മുതലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റുന്നത്. എന്നാല്‍ 2018-ലാണ് ജി എസ് ടി രജിസ്റ്റര്‍ ചെയ്തത്. പിന്നെങ്ങനെയാണ് വീണ ജി.എസ്.ടി അടച്ചതെന്ന് വിശദീകരിക്കണമെന്ന് എം.എല്‍.എ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി കരിമണല്‍ കമ്പനിയില്‍ നിന്ന് വീണ വിജയന്‍ വാങ്ങിയ മാസപ്പടി തന്നെയാണ് വിവാദത്തിലെ വിഷയമെന്നും, നികുതി അടച്ചെന്നുള്ള ധനകാര്യവകുപ്പിന്റെ കത്ത് ഇതുവരെ തനിക്ക് കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങള്‍ മുഖേനയാണ് കത്ത് കിട്ടിയത്. അതില്‍ 1.72 കോടി രൂപയാണ് വീണ നികുതി അടച്ചതെന്ന് എവിടെയും പറയുന്നില്ലെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. അച്ഛന് പ്രത്യേക ആക്ഷന്‍ കാണിക്കാനുള്ള കഴിവ് പോലെ തന്നെ വീണയ്ക്കും ജി എസ് ടി രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ ജി എസ് ടി അടക്കാന്‍ സാധിക്കുമോയെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.