രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ല; പ്രിയങ്കയും വേണുഗോപാലും പരിഗണനയിൽ

Share

കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ല. രാഹുലിനു പകരം പ്രിയങ്കാ ഗാന്ധിയോ സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലോ മത്സരിക്കുമെന്നു സൂചന. ഹിന്ദി ഹൃദയഭൂമിയില്‍ എവിടെ നിന്നെങ്കിലും മത്സരിക്കാനാണു രാഹുല്‍ ഗാന്ധിയുടെ തീരുമാനം. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാകും മണ്്ഡലം തെരഞ്ഞെടുക്കുക. യു.പിയിലെ അമേഠി മണ്ഡലത്തിനു തന്നെയാണു രാഹുല്‍ പ്രഥമ പരിഗണന നല്‍കുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ ജനവിധി തേടണമെന്നു കെ.പി.സി.സി. പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയില്‍ നിന്ന് ഒളിച്ചോടുന്നതിനാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നായിരുന്നു ബി.ജെ.പി. നേതാക്കളുടെ ആക്ഷേപം. ഇതു കൂടി കണക്കിലെടുത്താണ് ഇത്തവണ വയനാട്ടിലെ മത്സരം ഒഴിവാക്കാന്‍ രാഹുല്‍ ആലോചിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസ് ദേശീയ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട നിലയിലാണ്. അതിനാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ നിന്നും രാഹുല്‍ ഗാന്ധി മത്സരിക്കുന്നതാണ് ഉചിതമെന്നാണ് ഹൈക്കമാന്‍ഡിന്റെയും വിലയിരുത്തല്‍. മാത്രമല്ല ബി.ജെ.പിയെ നേരിടുന്ന ”ഇന്ത്യ” മുന്നണിക്ക് നേതൃത്വം നല്‍കുന്നവരില്‍ പ്രധാനിയായ രാഹുല്‍ ഗാന്ധി മുന്നണിയിലെ തന്നെ ഘടകകക്ഷി സ്ഥാനാര്‍ഥിയോടു നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്നു സി.പി.ഐ. അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് രാഹുലിന്റെ പിന്‍മാറ്റം.

ഉത്തരേന്ത്യയില്‍ മത്സരിക്കുന്നതിനൊപ്പം ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്നു കൂടി രാഹുല്‍ മത്സരിച്ചേക്കും. കേരളത്തിന് പുറമേ കര്‍ണാടക, തമിഴ്നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളും രാഹുലിനെ മത്സരിപ്പിക്കുന്നതിനായി രംഗത്ത് വന്നിരുന്നു. കന്യാകുമാരി മണ്ഡലത്തില്‍നിന്നു രാഹുല്‍ ജനവിധി തേടണമെന്നാണു തമിഴ്നാട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. കന്യാകുമാരിയില്‍നിന്നു മത്സരിച്ചാല്‍ അയല്‍സംസ്ഥാനമെന്ന നിലയില്‍ കേരളത്തിനും പ്രയോജനം ലഭിക്കുമെന്നു തമിഴ്നാട് പി.സി.സി. ചൂണ്ടിക്കാട്ടുന്നു. ബംഗളൂരു റൂറല്‍ മണ്ഡലമാണ് രാഹുലിന് മത്സരിക്കാനായി കര്‍ണാടക പി.സി.സി. കണ്ടെത്തിയിരിക്കുന്നത്. കര്‍ണാടകയിലെകോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമാണ് ബംഗളൂരു റൂറല്‍. ഈ മണ്ഡലത്തില്‍ മത്സരിച്ചാല്‍ ദക്ഷിണേന്ത്യ മുഴുവന്‍ പ്രചാരണം ശക്തമാക്കാന്‍ കഴിയുമെന്നാണു കര്‍ണാടക നേതാക്കള്‍ പറയുന്നത്.