സര്‍ക്കാരിന് തിരിച്ചടി; റെയിഡില്‍ പിടിച്ചെടുത്ത പണം കെ.എം ഷാജിക്ക് നല്‍കാന്‍ ഉത്തരവ്

Share

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത പണം മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം ഷാജിക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി. 47 ലക്ഷം രൂപ വിട്ടുനല്‍ണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം കെ. എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് വിജിലന്‍സ് റെയ്ഡ് നടത്തി 47,35,000 രൂപ പിടികൂടിയത്. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി പിരിച്ച പണമാണ് വിജിലന്‍സ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം. പണം വിട്ട് നല്‍കണമെന്ന കെ.എം ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് രസീതില്‍ പിരിക്കാവുന്ന തുകയില്‍ കൂടുതല്‍ പണം പല രസീതിലും കണ്ടെത്തിയതടക്കം സംശയാസ്പദമാണെന്ന് വിലയിരുത്തിയായിരുന്നു നടപടി. കോഴിക്കോട് ഒന്നരക്കോടി രൂപയുടെ വീട് നിര്‍മ്മിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണെന്ന സിപിഎം പ്രവര്‍ത്തകന്‍ ഹരീഷിന്റെ പരാതിയിലാണ് കെ.എം ഷാജിയ്‌ക്കെതിരെ കേസെടുത്തത്. കേസിലെ തുടര്‍ നടപടികള്‍ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 2013-ല്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലന്‍സ് ഷാജിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഈ പരിശോധനയിലാണ് 47 ലക്ഷത്തിലേറെ രൂപ പിടികൂടിയത്. 2020 ജനുവരിയിലാണ് ഷാജിയെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.