കുതിച്ചു പായാന്‍ രണ്ടാം വന്ദേഭാരത്; സര്‍വീസുകള്‍ ഇന്നുമുതല്‍

Share

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രയിനിന്റെ ആദ്യ സര്‍വീസിന് ഇന്ന് തുടക്കമാകും. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്ന് ഇന്ന് വൈകിട്ട് പ്രാദേശിക സമയം 4.05-നായിരിക്കും ട്രെയിന്‍ പുറപ്പെടുക. കാസര്‍കോട് നിന്ന് നാളെ രാവിലെ ഏഴ് മണിക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട് നിന്നും സര്‍വീസ് നടത്തും. 7 എസി ചെയര്‍ കാറുകളും ഒരു എക്സിക്യൂട്ടീവ് കോച്ചും ഉള്‍പ്പടെ 530 സീറ്റുകളാണ് രണ്ടാം വന്ദേഭാരത് ട്രെയിനില്‍ ഉള്ളത്. ഞായറാഴ്ച ഓണ്‍ലൈനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്തത്. മലപ്പുറം തിരൂരിലും രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ട്. അതേസമയം അമ്പലപ്പുഴ മുതല്‍ എറണാകുളം വരെ ഒറ്റവരിപ്പാതയുള്ള ഇടങ്ങളില്‍ വന്ദേഭാരത് കടന്നു പോകുമ്പോള്‍ മറ്റ് ട്രയിന്‍ സര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുണ്ട്. 2023 ഒക്ടോബര്‍ ഒന്നിന് പുറത്തിറങ്ങുന്ന പുതിയ സമയക്രമത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സമയത്തില്‍ മാറ്റം ഉണ്ടാകാനാണ് സാധ്യത.