കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് 5 കിലോയിലധികം സ്വര്‍ണം

Share

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. വിപണിയില്‍ മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേരെ സസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീര്‍, മുഹമ്മദ് മിഥിലാജ്, ചേലാര്‍ക്കാട് സ്വദേശി അസീസ്, മലപ്പുറം സ്വദേശികളായ സമീര്‍, അബ്ദുല്‍ സക്കീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 5460 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇന്ന് മാത്രം ആറ് പേരാണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ ലിഗേഷ് നേരത്തെ സി.ഐ.എസ്. എഫിന്റെ പിടിയിലായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ് പിടിയിലായത്. സൗദിയിലെ റിയാദില്‍ നിന്നെത്തിയ മുഹമ്മദ് ബഷീര്‍ ശരീരത്തില്‍ ക്യാപ്‌സ്യൂളുകളായിട്ടാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. മുഹമ്മദ് മിഥിലാജ് ബെഡ്ഷീറ്റില്‍ വിദഗ്ദ്ധമായിട്ടാണ് സ്വര്‍ണം ഒളിപ്പിച്ചത്. സമീര്‍ ശരീരത്തിനുള്ളില്‍ ഒരു കിലോയിലധികം തൂക്കമുള്ള സ്വര്‍ണമാണ് ഒളിപ്പിച്ചത്. കോഴിക്കോട് കക്കട്ട് സ്വദേശിയായ ലിഗേഷ് വിമാനത്താവളത്തിന് പുറത്തുനിന്നാണ് പിടിയിലായത്.