കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻ എം.പി പണം കൈപ്പറ്റിയെന്ന് തെളിവുകൾ

Share

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കളപ്പണക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളില്‍ നിന്നും കേരളത്തിലെ ഒരു മുന്‍ എം.പി പണം കൈപ്പറ്റിയതായ തെളിവുകള്‍ ഇ.ഡി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റിലായ ബിനാമി ഇടപാടുകാരന്‍ സതീഷ്‌കുമാറില്‍ നിന്നാണ് ഈ മുന്‍ എം.പിയും പൊലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതെന്നാണ് തെളിവുകള്‍ സഹിതം ഇ.ഡി പ്രത്യേക കോടതിയെ അറിയിച്ചിരിക്കുന്നത്. തട്ടിപ്പ് പുറത്തുവരാതിരിക്കാന്‍ സാക്ഷികളെ രാഷ്ട്രീയ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ഇ.ഡി വ്യക്തമാക്കി.

ബിനമാമി ലോണിലൂടെ പി.പി. കിരണ്‍ തട്ടിയെടുത്ത 24 കോടി രൂപയില്‍ 14 കോടി രൂപ ഒന്നാം പ്രതി സതീഷ്‌കുമാറിന് കൈമാറിയിരുന്നു, ഈ പണം എവിടെയൊക്കെ ചെലവഴിച്ചു എന്ന അന്വേഷണത്തിലാണ് ഇ,ഡിയുടെ പുതിയ കണ്ടെത്തല്‍, സതീഷ്‌കുമാറിന്റെ ഫോണില്‍ നിന്ന് മുന്‍ എം.പിക്ക് പണം കൈമാറിയതിന്റെ ഫോണ്‍ സംഭാഷണം ലഭിച്ചിരുന്നു. രണ്ടു പേര്‍ക്ക് 6 കോടി രൂപ സതീഷ് കുമാര്‍ നല്‍കുന്നത് കണ്ടതിന് സാക്ഷി മൊഴിയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. സതീഷ് കുമാറിന് എ.സി. മൊയ്തീന്‍ എം.എല്‍.എ എന്നിവരടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ട്. സാക്ഷികള്‍ക്ക് രാഷ്ട്രീയ ഭീഷണിയുണ്ടെന്നും ചില സാക്ഷികള്‍ ഇതിനെക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞ ബിനാമി ഇടപാടുകാരന്‍ സതീഷ് കുമാര്‍, പി.പി. കിരണ്‍ എന്നിവരെ ഈ മാസം 19 വരെ കോടതി റിമാന്‍ഡ് ചെയ്തു.