പുതുപ്പള്ളിയില്‍ ആര് ജയിക്കും? വോട്ടെണ്ണല്‍ നാളെ

Share

കോട്ടയം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ജനവിധി നാളെ, (08.09.23) രാവിലെ 8 മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഒടുവില്‍ പുറത്തുവരുന്ന കണക്കുകളനുസരിച്ച് 72.86 ശതമാനമാണ് മണ്ഡലത്തിലെ പോളിംഗ് ശതമാനം. വോട്ടെണ്ണല്‍ നടക്കുന്ന കോട്ടയം ബസേലിയോസ് കോളേജില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പുതുപ്പള്ളിയില്‍ ആകെയുള്ള 182 ബൂത്തുകളിലെയും വോട്ടുകള്‍ 20 മേശകളിലായിട്ടായിരിക്കും എണ്ണുക. പത്ത് മണിയോടുകൂടി വിജയപരാജയത്തിന്റെ കൃത്യമായ ലീഡ്‌നില അറിയാന്‍ കഴിയും.

ത്രികോണ മല്‍സരം നടന്നെങ്കിലും വിജയ പ്രതീക്ഷയിലുള്ളത് യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ക്കാണ്. അതേസമയം ചാണ്ടി ഉമ്മന്റെ ജയം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആകെ പോള്‍ ചെയ്തതിന്റെ 53 ശതമാനം വോട്ട് നേടി ചാണ്ടി ഉമ്മന്‍ ജയിക്കുമന്നാണ് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് 39 ശതമാനം വേട്ടും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് അഞ്ച് ശതമാനം വോട്ടും കിട്ടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ 3 ശതമാനം വോട്ട് നേടുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. 1,31,026 വോട്ടാണ് ഉപതെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തത്. എക്‌സിറ്റ് പോളിന്റെ ശതമാന കണക്ക് അനുസരിച്ച യുഡിഎഫിന് 69,443 വോട്ടും എല്‍ഡിഎഫിന് 51,100 വോട്ടും ബിജെപി 6551 വോട്ടും കിട്ടുമെന്നാണ് പ്രവചനം.

എന്നാല്‍ എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പ്രതികരിച്ചത്. ജനങ്ങളിലാണ് വിശ്വാസമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങളെ ഗൗരവമായി കാണുന്നില്ലെന്നും ജെയ്ക് സി തോമസ് പറഞ്ഞു. മണ്ഡലത്തില്‍ ബിജെപി വോട്ട് ചോരുന്നത് പുതുമയല്ലെന്നും ബിജെപിയുടെ വോട്ടില്‍ വലിയ ഇടിവുണ്ടായെന്നും ക്രോസ് വോട്ടിംഗ് നടന്നെങ്കില്‍ ബിജെപിയുടെ വോട്ട് ആര്‍ക്ക് പോയെന്ന് ഊഹിക്കാമെന്നും ജയ്ക്ക് പറഞ്ഞു. യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം നടന്നില്ലെങ്കില്‍ ജെയ്ക് സി.തോമസ് ജയിക്കുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.