അമ്പേ പരാജയമെന്ന് ഐസക്ക്; സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ‘ചിന്ത’യില്‍ ലേഖനം

Share

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണനിര്‍വഹണത്തിന് മുന്‍ ധനമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസക്കിന്റെ രൂക്ഷ വിമര്‍ശനം. വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ മോശം പ്രകടനമാണെന്നും വന്‍കിട പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും തോമസ് ഐസക് പാര്‍ട്ടി മുഖപ്രസിദ്ധീകരണമായ ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ടെന്നും സേവന മേഖലകളെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികള്‍ വര്‍ധിച്ച് വരികയാണെന്നും ഐസക് കുറ്റപ്പെടുത്തി.

കാര്‍ഷിക മേഖലയുടെ വളര്‍ച്ച മുരടിച്ചു, വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനം മന്ദഗതിയിലായി, കാലഹരണപ്പെട്ട ചട്ടങ്ങള്‍ മാറ്റാന്‍ പോലീസ് തയാറാകുന്നില്ല, റെഗുലേറ്ററി വകുപ്പുകള്‍ ജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നിങ്ങനെ നിരവധി മേഖലയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ പിടിപ്പുകേടിനെ തുറന്നുകാട്ടുകയാണ് തോമസ് ഐസക്. മാത്രമല്ല അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നും സന്നദ്ധ പ്രവര്‍ത്തകരെ അപമാനിച്ച് പിരിച്ചുവിട്ടതെല്ലാം സംസ്ഥാനത്തിന് ദോഷകരമായി ബാധിച്ചതായും തോമസ് ഐസക്ക് കുറ്റപ്പെടുത്തുന്നു. സി.പി.ഐ-യുടെ കൈയിലുള്ള കൃഷി വകുപ്പിനെ തോമസ് ഐസക് രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പ്രതികൂലമായ കമ്പോള സ്ഥിതിയെ മറികടക്കാന്‍ ഉത്പാദനക്ഷമതയും ഉത്പാദനവും ഉയര്‍ത്തുന്നതിനുള്ള പാക്കേുകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്ത കാര്‍ഷിക മേഖലയുടെ വളര്‍ച്ച മുരടിച്ചു പോയെന്നും തോമസ് ഐസക് ലേഖനത്തിലൂടെ തുറന്നു കാട്ടുന്നു.

നാളെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ജനവിധി നിര്‍ണയിക്കാനിരിക്കെ പാര്‍ട്ടി മുഖപ്രസിദ്ധീകരണമായ ചിന്താ വാരികയിലൂടെ സര്‍ക്കാരിനെ വിമര്‍ശുച്ചുള്ള ലേഖനം പുറത്തുവന്നത് വ്യാപകമായ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പുതുപ്പള്ളിയില്‍ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം ഔദ്യോഗികമായി നിയോഗിച്ച നേതാവെന്ന നിലയില്‍ തോമസ് ഐസകിന്റെ വിമര്‍ശനം പാര്‍ട്ടിയെയും ആശയക്കുഴപ്പത്തില്‍ എത്തിച്ചിരിക്കുകയാണ്.