ഈ അച്ഛൻ മനുഷ്യനോ മൃഗമോ? മൂന്ന് പെണ്‍മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം

Share

കോട്ടയം: മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പിതാവ് തൂങ്ങി മരിച്ചു. പാലാ രാമപുരം ചേറ്റുകുളം സ്വദേശി പുലിക്കുന്നേല്‍ ജോമോന്‍ (40) ആണ് വിദ്യാര്‍ത്ഥിനികളായ മക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം തൂങ്ങിമരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോമോന്റെ മക്കള്‍ അനന്യ (13), അമേയ (10), അനാമിക (7) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ അനാമിക അതീവ ഗുരുതരാവസ്ഥയില്‍ ആണെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

പെണ്‍കുട്ടികളിലൊരാള്‍ നിലവിളിച്ചു കൊണ്ട് ബന്ധുവീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. പരിക്കേറ്റ മൂവരേയും ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു.  സ്ഥലത്തെത്തിയ പൊലീസ് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് മുറിക്കകത്ത് ജോമോനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. ഭാര്യ ഉപേക്ഷിച്ചുപോയ ശേഷം കഴിഞ്ഞ ഒന്നര വര്‍ഷമായി ജോമോന്‍ പെണ്‍മക്കളുമൊത്താണ് കഴിഞ്ഞിരുന്നത്. നിലവില്‍ ആക്രമണത്തിന് കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.