ലോകശ്രദ്ധ കാശ്മീരിലേക്ക്; ലോകസുന്ദരി മത്സരത്തിനായി ശ്രീനഗര്‍ ഒരുങ്ങുന്നു

Share

ശ്രീനഗര്‍: ലോകസുന്ദരി മത്സരത്തിന്റെ 71-ാം പതിപ്പിന്റെ സംഘാടനത്തിനായി ഇന്ത്യ ഒരുങ്ങുകയാണ്. കാശ്മീര്‍ മല്‍സരവേദിയാകുമെന്നാണ് ഇന്ന് ചൊവ്വാഴ്ച ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചത്. 140 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാര്‍ മത്സരത്തിന്റെ ഭാഗമാകുമെന്ന് മിസ് വേള്‍ഡ് സി.ഇ.ഒ ജൂലിയ എറിക് മോര്‍ലി വ്യക്തമാക്കി. ഡിസംബര്‍ എട്ടിനാണ് മിസ് വേള്‍ഡ് 2023 മത്സരം കാശ്മീരില്‍ നടക്കുക. മൂന്ന് ദശകത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് വേള്‍ഡ് മത്സരം എത്തുന്നത്. 1996-ലായിരുന്നു ഇതിന് മുമ്പ് ആറു തവണ കിരീടം ചൂടിയ ഇന്ത്യ വേദിയായിട്ടുള്ളത്.

നിലവിലെ മിസ് വേള്‍ഡായ പോളണ്ടുകാരി കരോലിന ബിയലാവ്‌സ്‌കി, മിസ് ഇന്ത്യ സിനി ഷെട്ടി, മിസ് വേള്‍ഡ് കരീബിയന്‍ എമ്മ പെന, മിസ് വേള്‍ഡ് ഇംഗ്ലണ്ട് ജെസ്സിക്ക ഗാഗെന്‍, മിസ് വേള്‍ഡ് അമേരിക്ക ശ്രീ സൈനി, മിസ് ഏഷ്യ പ്രിസില്ല കാര്‍ല സപുത്രി യൂള്‍സ് തുടങ്ങിയവര്‍ ഇപ്പോള്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിലാണ്. കശ്മീരില്‍ വര്‍ഷം തോറും 1.88 കോടി സന്ദര്‍ശകരാണ് പ്രകൃതി സൗന്ദര്യം നുകരാനെത്തുന്നത്. ജൂലൈ വരെ 1.27 വിനോദസഞ്ചാരികളാണ് കശ്മീരില്‍ സന്ദര്‍ശനത്തിന് എത്തിയത്. പി.എം.ഇ എന്റര്‍ടെയ്ന്‍മെന്റും കശ്മീര്‍ ടൂറിസം വിഭാഗവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. മത്സരത്തിനു മുന്നോടിയായി നവംബറില്‍ തന്നെ മത്സരാര്‍ഥികള്‍ കശ്മീരില്‍ എത്തിച്ചേരും.