ശബരിമല വിമാനത്താവളം; 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി

Share

തിരുവനന്തപുരം: ശബരിമല അന്താരാഷ്ട്ര വിമാനത്താവളത്തിനായി എരുമേലിയില്‍ 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പാരിസ്ഥിതികാഘാത പഠനം നടത്തി റിപ്പോര്‍ട്ട് വിലയിരുത്താന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് പാരിസ്ഥിതികാഘാത പഠനം നടന്ന് വരികയാണെന്നും വിമാനത്താവള നടത്തിപ്പിന് കമ്പനി രൂപീകരിക്കുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ പുരോഗമിച്ച് വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളം നടത്തിപ്പ്്് മാതൃകയില്‍ (സിയാല്‍) കമ്പനി രൂപീകരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്നും എരുമേലി സൗത്ത്, മണിമല എന്നീ വില്ലേജുകളില്‍ ഉള്‍പ്പെട്ട 2570 ഏക്കര്‍ ഭൂമി വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റെടുക്കുന്ന സ്ഥലങ്ങളില്‍ സാമൂഹികാഘാത പഠനം നടത്തുന്നതിനായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ പഠനം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയതായും പിണറായി വിജയന്‍ സഭയെ അറിയിച്ചു.