നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി; മാപ്പ് പറയില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം

Share

ഡല്‍ഹി: അപകീര്‍ത്തി കേസില്‍ മാപ്പ്  പറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീം കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് രാഹുല്‍ ഗാന്ധി തന്റെ നിലപാട് അറിയിച്ചത്. അപകീര്‍ത്തി കേസിലെ ശിക്ഷാ വിധി ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഹര്‍ജി നല്‍കിയ പൂര്‍ണേഷ് മോദി നിയമം ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിക്ക് ധാര്‍ഷ്ട്യമെന്നായിരുന്നു പൂര്‍ണേഷ് മോദിയുടെ എതിര്‍ സത്യവാങ്മൂലത്തിൽ പറയുന്നത്. ഇതിനാണ് രാഹുല്‍ ഗാന്ധി ഇപ്പോൾ മറുപടി നല്‍കിയത്.

ഗുജറാത്തില്‍ നിന്നുള്ള എം.എല്‍.എയായ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ സൂറത്ത് സെഷന്‍സ് കോടതി രാഹുലിന് രണ്ട് വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധി വന്നതോടെ രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു. പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാകാതെ ഹൈക്കോടതി തള്ളി. ഇതോടെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതി എന്നാല്‍ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയില്‍ പരാതിക്കാരനായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ ഓഗസ്റ്റ് നാല് വെള്ളിയാഴ്ച വീണ്ടും സുപ്രീം കോടതി വാദം കേള്‍ക്കുമെന്ന്  അറിയിച്ചിട്ടുണ്ട്.