ജനന-മരണം രജിസ്റ്റര്‍ ചെയ്യാന്‍ മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധം; ബില്‍ പാസാക്കി ലോക്‌സഭ

Share

ഡൽഹി:  ഇന്ത്യയില്‍ ജനനവും മരണും രജിസ്റ്റര്‍ ചെയ്യുന്നതിന് മാതാപിതാക്കളുടെ ആധാര്‍ നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച നിയമഭേദഗതി ബില്‍ ലോക്സഭ ഇന്ന് പാസാക്കി. ജനന-മരണ രജിസ്ട്രേഷന് ദേശീയ-സംസ്ഥാന തലങ്ങളില്‍ കൃത്യവും വ്യക്തവുമായ ഡാറ്റാ ബേസ് രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഭേഭഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജനന-മരണ രജിസ്ട്രേഷനുകളുടെ ഏകോപനത്തിനായി ദേശീയാടിസ്ഥാനത്തില്‍ ഇനിമുതല്‍ രജിസ്ട്രാര്‍ ജനറലുണ്ടാകും.സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കുമെന്ന് ലോക്‌സഭ പാസാക്കിയ ഭേദഗതി ബില്ലില്‍ പറയുന്നു.

ജനസംഖ്യ രജിസ്റ്റര്‍, വിവിധ തെരഞ്ഞെടുപ്പുകള്‍, റേഷന്‍ കാര്‍ഡുകള്‍ എന്നിവ തയ്യാറാക്കുമ്പോള്‍ ഡാറ്റാ ബേസ് ഉപകാരപ്പെടുമെന്നാണ് വിലയിരുത്തല്‍. കുഞ്ഞിന്റെ ജനന സമയത്ത് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിശ്ചിത തുക നല്‍കി ജില്ല രജിസ്ട്രാറെ സമീപിച്ച് പിന്നീട് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടാകും. വിദ്യാഭ്യാസം, തെരഞ്ഞെടുപ്പുകള്‍, ജോലി, വിവാഹം, സര്‍ക്കാര്‍ ജോലി തുടങ്ങിയവയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ പ്രധാന രേഖയായിരിക്കും. വയസ് തെളിയിക്കുന്നതിനുള്ള ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരു വ്യക്തിക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. മരിച്ച വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമ്പോള്‍, അതിന്റെ പകര്‍പ്പ് രജിസ്ട്രാര്‍ക്കും നല്‍കേണ്ടതാണെന്ന് പുതിയ ബില്ല് വ്യവസ്ഥ ചെയ്യുന്നു.