‘ഇന്‍ഡ്യ’ മുന്നണിയില്‍ തര്‍ക്കമോ? നാളത്തെ യോഗം മാറ്റിവച്ചു

Share

ഡല്‍ഹി: അഞ്ച് നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്‍ഡ്യ മുന്നണി വിളിച്ച യോഗം മാറ്റിവച്ചു. നാളെ ഡല്‍ഹിയില്‍ ചേരാനിരുന്ന ഇന്‍ഡ്യാ മുന്നണി യോഗമാണ് മാറ്റിയത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് യോഗം മാറ്റിവച്ചത്. യോഗം ചേരുന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നായിരുന്നു മമതയുടെ പ്രതികരണം. ഡിസംബര്‍ 18-നായിരിക്കും മാറ്റിയ യോഗം നടക്കുക.

നിതീഷ് കുമാറും അഖിലേഷ് യാദവും യോഗത്തിന് പാര്‍ട്ടി പ്രതിനിധികളെ അയയ്ക്കുമെന്ന് അറിയിച്ചിരുന്നു. ജെഡിയു പാര്‍ട്ടി അധ്യക്ഷന്‍ രാജീവ് രഞ്ജനെയും സഞ്ജയ് ഝായെയും അഖിലേഷ് യാദവ് രാജ്യസഭാ എംപി രാംഗോപാല്‍ യാദവിനെയും യോഗത്തിന് അയക്കുമെന്നായിരുന്നു സൂചന. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചിടിയുണ്ടായത് മറ്റ് സംഖ്യകക്ഷി പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാതെ ഒറ്റക്ക് മത്സരിച്ചത് കൊണ്ടാണ്ന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്‍ഡ്യ മുന്നണിയോഗം വിളിച്ചത്.

കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്‍ഡ്യാ മുന്നണി യോഗം ചേരാന്‍ തീരുമാനിച്ചതായി അറിയിച്ചത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. ആഗസ്റ്റ് 31 നും സെപ്തംബര്‍ 1 നുമായി മുംബൈയില്‍ വെച്ചാണ് ഇന്‍ഡ്യാ മുന്നണിയുടെ അവസാന യോഗം ചേര്‍ന്നത്.