2028-ലെ ഒളിമ്പിക്‌സില്‍ ക്രിക്കറ്റും; പുതുതായി അഞ്ച് മല്‍സരങ്ങള്‍ കൂടി

Share

മുംബയ്: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ തീരുമാനം. 2028-ല്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഒളിമ്പിക്സില്‍ ക്രിക്കറ്റും ഉള്‍പ്പെടുത്തിയതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി അറിയിച്ചു. മുംബയില്‍ ഇന്ന് നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം. ടി-20 ക്രിക്കറ്റാണ് ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുക. ഒപ്പം ബേസ് ബോള്‍ അഥവാ സോഫ്റ്റ് ബോള്‍, ഫ്‌ളാഗ് ഫുട്‌ബോള്‍, ലാക്രോസ് സിക്സസ്,സ്‌ക്വാഷ് എന്നിവയും ഉള്‍പ്പെടുത്തിയതായി ഐ.ഒ.സി എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഈ ഗെയിമുകള്‍ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്താനുള്ള സാദ്ധ്യതകളെക്കുറിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി പ്രസിഡന്റ് തോമസ് ബാച് മുമ്പ് സൂചന നല്‍കിയിരുന്നു.

1998-ൽ ക്വാലാലംപൂരിലും 2022-ൽ ബർമിംഗ്ഹാമിലും നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ രണ്ട് പതിപ്പുകളിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിരുന്നു. അതേസമയം 1900-ൽ പാരീസ് ഒളിംപിക്സിൽ ഏകപക്ഷീയമായ മത്സരത്തിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ തോൽപ്പിച്ച് സ്വർണമെഡൽ നേടിയതിന് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമായിരുന്നില്ല.  ബേസ്ബോളും ക്രിക്കറ്റും ലാക്രോസും ഒളിമ്പിക്സിലേക്ക് മടങ്ങിവരുമ്പോള്‍ സ്‌ക്വാഷും ഫ്‌ളാഗ് ഫുട്‌ബോളും ആദ്യമായാണ് ഉള്‍പ്പെടുന്നത്. 128 വര്‍ഷത്തിന് ശേഷമാണ് ക്രിക്കറ്റ് ഒളിമ്പിക്സിന്റെ ഭാഗമാകുന്നത്. ഏറ്റവും ചെറിയ ഫോര്‍മാറ്റായ ട്വന്റി-20 യാണ് ഒളിമ്പിക്സില്‍ ഉള്‍പ്പെട്ടത്. ലാക്രോസ് ആകട്ടെ 1904-ലെ സെന്റ് ലൂയിസ് ഒളിമ്പിക്സിലും 1908-ലെ ലണ്ടന്‍ ഒളിമ്പിക്സിലുമാണ് ഉള്‍പ്പെട്ടത്. ഈ മത്സരയിനങ്ങള്‍ കൂടി ഉള്‍പ്പെട്ടതോടെ ഒളിമ്പിക്സിലെ ആകെ മത്സരവിഭാഗങ്ങള്‍ 33 ആയി.

2023 ഒക്ടോബര്‍ 14-ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി സെഷന്‍ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. 2036-ലെ ഒളിമ്പിക്സിനെ വരവേല്‍ക്കാന്‍ ഇന്ത്യ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും 140 കോടി ഇന്ത്യക്കാരുടെ സ്വപ്നമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.  എന്തായാലും 141-ാമത് ഐ.ഒ.സി ഒളിമ്പിക് സെഷനില്‍ ക്രിക്കറ്റിനെ കൂടി ഉള്‍പ്പെടുത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് ഐ.ഒ.സി അംഗവും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണുമായ നിത അംബാനി പറഞ്ഞു.