നെഹ്‌റു കുടുംബാംഗമില്ലാതെ ‘ഇന്‍ഡ്യ’; മഹാസഖ്യത്തിന് 13 അംഗസമിതി

Share

ഡല്‍ഹി: പ്രതിപക്ഷ മഹാസഖ്യം ‘ഇന്‍ഡ്യ’യെ (I.N.D.I.A-Indian National Developmental Inclusive Alliance) നയിക്കുന്ന 13 അംഗ ഏകോപന സമിതി പ്രഖ്യാപിച്ചു. കെ.സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), എം.കെ സ്റ്റാലിന്‍ (ഡി.എം.കെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആര്‍.ജെ.ഡി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാര്‍ട്ടി), ജാവേദ് അലി ഖാന്‍ (സമാജ്വാദി പാര്‍ട്ടി), ലലന്‍ സിംഗ് (ജെഡിയു), ഹേമന്ദ് സോറന്‍ (ജെ.എം.എം), ഡി. രാജ (സിപിഐ), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് ഇന്‍ഡ്യ മഹാസഖ്യം പട്ടികയിലുള്ളത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടാന്‍ ഇന്‍ഡ്യാ സഖ്യത്തില്‍ ധാരണയായി. ‘ജുഡേഗാ ഭാരത്, ജീത്തേഗാ ഇന്ത്യ’ (ഒന്നിക്കും ഭാരതം, വിജയിക്കും ഇന്ത്യ) എന്നതാണ് പ്രതിപക്ഷ മഹാസഖ്യത്തിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. ചെറുപാര്‍ട്ടികള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്ന തരത്തിലാണ് സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കല്‍, മീഡിയ മാനേജ്‌മെന്റ് അടക്കമുള്ള സമിതികളില്‍ ചെറുപാര്‍ട്ടികള്‍ക്ക് മതിയായ പരിഗണന നല്‍കും.

‘ഇൻഡ്യ’  മുന്നണി കണ്‍വീനര്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കണ്‍വീനര്‍ ആയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്‍ഡ്യയുടെ ലോഗോ പ്രകാശനം സംബന്ധിച്ച് കക്ഷികള്‍ തമ്മില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. ലോഗോ സംബന്ധിച്ച് ചില കക്ഷികള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ലോഗോ പ്രകാശനം മാറ്റിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കം നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും തന്നെ ഏകോപന സമിതിയില്‍ ഇടം പിടിച്ചിട്ടില്ല. സിപിഐഎം പ്രതിനിധിയും ഏകോപന സമിതിയുടെ പട്ടികയിലില്ല.