പോലീസിന്റെ ജോലിസമ്മർദം പഠിക്കാൻ സർക്കാർ ഒരുങ്ങുന്നു

Share

തിരുവനന്തപുരം: ജോലിസമയം എട്ടുമണിക്കൂറാക്കുമെന്ന പ്രഖ്യാപനം വെറുംവാക്കായിരിക്കെ പോലീസിന്റെ ജോലിസമ്മർദം വീണ്ടും പഠിക്കുന്നു. സോഷ്യൽ പോലീസിങ് ഡയറക്ടറേറ്റിനു കീഴിലെ ‘ഹാറ്റ്‌സ്’ ആണ് പഠനംനടത്തുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യക്കുവരെ കാരണമാകുന്ന സമ്മർദങ്ങളിൽനിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ പോലീസുകാരിൽനിന്നും ഗൂഗിൾ ഫോം വഴി വിവരം ശേഖരിക്കും. ഈ മാസം 28-നുമുൻപ്‌ എല്ലാ ഉദ്യോഗസ്ഥരും ഗൂഗിൾ ഫോം പൂരിപ്പിച്ചുനൽകാൻ സോഷ്യൽ പോലീസിങ് വിഭാഗത്തിന്റെ ഡയറക്ടർ ഡി.ഐ.ജി. അജിതാ ബീഗം യൂണിറ്റ് മേധാവിമാരോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ സ്വകാര്യവിവരങ്ങൾ ക്രോഡീകരിക്കില്ല. ശേഖരിക്കുന്നത് ഇവയൊക്കെ: പോലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദം, അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍, സമ്മര്‍ദം ഉദ്യോഗസ്ഥരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു, എന്താണ് പരിഹാരം, ഉദ്യോഗസ്ഥര്‍ താമസിക്കുന്നത് ക്വാര്‍ട്ടേഴ്സിലാണോ, കുടുംബത്തില്‍ കിടപ്പുരോഗികളുണ്ടോ, രാത്രിഡ്യൂട്ടി ആഴ്ചയില്‍ എത്രമണിക്കൂര്‍, ആഴ്ചയില്‍ ശരാശരി എത്രമണിക്കൂര്‍ ജോലിചെയ്യുന്നു, അഞ്ചുവര്‍ഷത്തിനിടെ എത്ര സ്ഥലംമാറ്റമുണ്ടായി എന്നിങ്ങനെയുള്ള വിവരങ്ങളാണ് ശേഖരിക്കുക.