നവംബർ 1 മുതൽ ഒടിപി ലഭ്യമാകാൻ തടസം നേരിടുമെന്ന് ടെലികോം സേവന കമ്പനികൾ

Share

നവംബർ 1 മുതൽ ഇ – കൊമേഴ്സ് ഇടപാടുകളിൽ ഒടിപി ലഭ്യമാക്കുന്നതിന് താത്കാലിക തടസം നേരിടുമെന്ന് മുന്നറിയിപ്പുമായി ടെലികോം സേവന കമ്പനികൾ. വാണിജ്യസന്ദേശങ്ങൾ ആരാണ് അയക്കുന്നതെന്ന് കണ്ടെത്താൻ സംവിധാനമുണ്ടാകണമെന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) നിർദേശങ്ങൾ നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അറിയിപ്പ്.
സന്ദേശങ്ങൾ അയക്കുന്ന കമ്പനികൾ അവരുടെ യുആർഎൽ (യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ), തിരിച്ചുവിളിക്കാനുള്ള നമ്പർ എന്നിവ ടെലികോം ഓപ്പറേറ്റർമാർക്ക് നൽകണം. ഇവ ടെലികോം ഓപ്പറേറ്ററുടെ ബ്ലോക്ക് ചെയിൻ അധിഷ്ടിത ഡിസ്ട്രിബ്യൂഷൻ ലെഡ്ജർ പ്ലാറ്റ്ഫോമിലാണ് ശേഖരിക്കുക.
സന്ദേശങ്ങൾ അയക്കുമ്പോൾ നൽകുന്ന വിവരങ്ങളും ബ്ലോക്ക് ചെയിൻ ശൃംഖലയിലുള്ള വിവരങ്ങളും യോജിച്ചാലേ സന്ദേശങ്ങൾ ഉപഭോക്താവിന്‌ കൈമാറാനാകൂ. പല ബാങ്ക് – ധനകാര്യ സ്ഥാപനങ്ങളും ടെലിമാർക്കറ്റിങ് കമ്പനികളും ഇ – കൊമേഴ്സ് കമ്പനികളും ട്രായ് നിർദേശപ്രകാരമുള്ള സാങ്കേതികക്രമീകരണം ഇനിയും നടപ്പാക്കിയിട്ടില്ലെന്നാണ് ടെലികോം സേവന കമ്പനികൾ പറയുന്നത്. സാങ്കേതിക ക്രമീകരണത്തിനുള്ള സമയപരിധി രണ്ടുമാസത്തേക്കുകൂടി നീട്ടിനൽകണമെന്നും കമ്പനികൾ ആവശ്യപ്പെടുന്നുണ്ട്.