ഗുജറാത്തിൽ 5000 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌ന്‍ പിടികൂടി

Share

ഗുജറാത്ത്: ഗുജറാത്തില്‍ 5000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്‌ന്‍ പിടികൂടി. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ദില്ലിക്ക് പിന്നാലെയാണ് വൻ മയക്കുമരുന്ന് ഗുജറാത്തിൽ നിന്നും പിടികൂടിയത്. ദില്ലി പൊലീസും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വീണ്ടും വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. ദില്ലിയില്‍ കോണ്‍ഗ്രസ് ബന്ധമുളള തുഷാല്‍ ഗോയലിനെ പിടികൂടിയതോടെയാണ് വന്‍ മയക്കുമരുന്ന് ശൃംഖലയിലേക്ക് അന്വേഷണ സംഘം എത്തിയത്.
ഗുജറാത്തിലെ അങ്കലേശ്വറിലുളള അവ്കര്‍ ഡ്രഗ്‌സ് ലിമിറ്റഡ് കമ്പനിയില്‍ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ഒക്ടോബര്‍ ഒന്നിന് ദില്ലി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ മഹിപാല്‍പുരില്‍ നിന്നും 562 കിലോഗ്രാം കൊക്കെയ്‌നും 40 കിലോഗ്രാം കഞ്ചാവും പിടികൂടിയിരുന്നു. തുടര്‍ന്നുളള അന്വേഷണത്തില്‍ ഒക്ടോബര്‍ 10ന് ദില്ലി രമേശ് നഗറിലെ ഷോപ്പില്‍ നിന്നും 208 കിലോഗ്രാം മയക്കുമരുന്നും കണ്ടെത്തി. ഇത് ഫാര്‍മ സൊല്യൂഷന്‍ സര്‍വ്വീസസ് എന്ന കമ്പനിയുടേതാണെന്നും അവ്കര്‍ ഡ്രഗ്‌സ് ലിമിറ്റഡ് കമ്പനിയില്‍ നിന്നും എത്തിച്ചതെന്നും കണ്ടെത്തി. ഇതോടെ ഇതുവരെ 1289 കിലോഗ്രാം കൊക്കെയ്‌നും 40 കിലോ കഞ്ചാവുമാണ് ഒരു മാസത്തിനിടെ വടക്കേ ഇന്ത്യയില്‍ നിന്ന് മാത്രം പിടികൂടിയത്. ദില്ലിയിലെ മഹിപാല്‍പുരിയില്‍ നിന്നും പിടികൂടിയ മുഖ്യപ്രതി തുഷാര്‍ ഗോയല്‍ കോണ്‍ഗ്രസിന്റെ അടുപ്പക്കാരനാണെന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം പ്രതിയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. തുഷാര്‍ ഗോയലിനെ ചോദ്യം ചെയ്തതിലൂടെയാണ് വന്‍ മയക്കുമരുന്നു റാക്കറ്റിലേക്ക് അന്വേഷണ സംഘം എത്തിയത്. വടക്കേ ഇന്ത്യയില്‍ ദസ്‌റ, ദീപാവലി ഉള്‍പ്പെടെ ഉത്സവസീസണുകളില്‍ വിതരണം ചെയ്യാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നും പൊലീസ് വിശദീകരിച്ചു.