മട്ടാഞ്ചേരിയില്‍ മൂന്നരവയസുക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ് ചെയ്തു

Share

മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ മൂന്നരവയസുക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപിക സീതാലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂള്‍ അധികൃതര്‍ സീതാലക്ഷ്മിയെ സ്‌കൂളില്‍നിന്നും പുറത്താക്കിയിരുന്നു. നിലവിൽ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. ക്രൂരമായ ആക്രമണത്തിന് ഇരയാക്കിയ കുഞ്ഞിന്റെ ദേഹത്ത് നേരത്തേയും അടിയുടെ പാടുകള്‍ കണ്ടിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. ഒരു മാസത്തോളമായി കുട്ടി സ്‌കൂളില്‍ പോകുമ്പോള്‍ മടി കാണിച്ചിരുന്നതായും പൊലീസിനോട് മാതാപിതാക്കള്‍ പറഞ്ഞു.
കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് അധ്യാപിക മട്ടാഞ്ചേരി ആനവാതില്‍ സ്വദേശി സീതാലക്ഷ്മി (35) യെ മട്ടാഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി ഇന്‍സ്പെക്ടര്‍ കെ.എ. ഷിബിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. പ്ലേ സ്‌കൂളിലെ താത്കാലിക അധ്യാപികയാണ് സീതാ ലക്ഷ്മി. മട്ടാഞ്ചേരിയിലെ ഗുജറാത്തി വിഭാഗം നടത്തുന്ന സ്മാര്‍ട്ട് കിഡ് എന്ന പ്ലേ സ്‌കൂളില്‍ രണ്ടുമാസം മുന്‍പാണ് സീതാലക്ഷ്മി അധ്യാപികയായി പ്രവേശിച്ചത്. മൂന്നര വയസുകാരനായ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് ആക്രമിക്കപ്പെട്ടത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനെ തുടര്‍ന്ന് അധ്യാപിക കുഞ്ഞിനെ ചൂരല്‍ ഉപയോഗിച്ച് പുറത്ത് മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് രക്ഷിതാക്കള്‍ തല്ലിയതിന്റെ പാടുകള്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്.