അബുദാബിയിൽ മരണപ്പെടുന്ന പ്രവാസികളുടെ തുടർനടപടികൾക്കായുള്ള ഫീസ് ഒഴിവാക്കി

Share

അബുദാബി: അബുദാബിയിൽ വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ തുടർനടപടികൾക്ക് വേണ്ടിയുള്ള ഫീസ് ഒഴിവാക്കി. മരണ സർട്ടിഫിക്കറ്റ്, എംബാമിങ്, ആംബുലൻസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്കുള്ള ഫീസാണ് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നത്. എംബാമിങ്ങിന് 1106 ദിർഹം, ആംബുലൻസ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്ക് 1209 ദിർഹം, മരണ സർട്ടിഫിക്കറ്റിന് 103 ദിർഹം, എന്നിങ്ങനെയാണ് ഈടാക്കിയിരുന്ന നിരക്ക്. എല്ലാം കൂടി വരുമ്പോൾ ഒരു മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണമെങ്കിൽ 2418 ദിർഹം ഏകദേശം (55000 രൂപ) ചെലവ് വരും. ഈ തുകയാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുതൽ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നു. പല രാജ്യങ്ങളും അവരുടെ പൗരൻമാർ അവിടെ വെച്ച് മരണപ്പെട്ടാൽ സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത്. പാകിസ്ഥാൻ തങ്ങളുടെ പൗരൻമാരും മൃതദേഹം നാട്ടിലെത്തിക്കുന്നത് സൗജന്യമായിട്ടാണ്. ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് സർക്കാർ വഹിക്കണമെന്ന് ഒരുപാട് നാളായി പ്രവാസികൾ ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാൽ യുഎഇയിലെ തൊഴിൽ നിയമത്തിൽ പറയുന്നത് പ്രവാസിയുടെ മരണവുമായി ബന്ധപ്പെട്ട ചെലവുകൾ സ്പോൺസർമാരാണ് വഹിക്കേണ്ടത് എന്നാണ്. എന്നാൽ ചെറിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പല സ്പോൺസർമാരും തയ്യാറാക്കില്ല. ചെലവ് കൂടുതൽ ആണെന്ന് പറഞ്ഞ് ഒഴിയും. പിന്നീട് സാമൂഹിക പ്രവർത്തകർ ചെലവ് വഹിക്കും. അല്ലെങ്കിൽ മരിച്ചയാളുടെ കുടുംബമോ സുഹൃത്തുക്കളോ ചെലവ് ഏറ്റെടുക്കും. ചെറിയ വരുമാനക്കാർ ആയ പ്രവാസികളുടെ കുടുംബത്തിന് പലപ്പോഴും ഈ വലിയ തുക ഏറ്റെടുക്കാൻ സാധിക്കാതെ വരും. അപ്പോഴും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കുന്നത് സന്നദ്ധ പ്രവർത്തകരും, സംഘടനകളും ആണ്. എന്നാൽ മറ്റു ചില സാചര്യത്തിൽ എംബസിയുടെ വെൽഫെയർ ഫണ്ട് ഉപയോഗിക്കാറുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഫീസുകൾ അബുദാബി പൂർണമായും ഒഴിവാക്കിയതോടെ ഇനി കാർഗോ ഫീസ് മാത്രമായി നൽകി മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കും. കേന്ദ്ര സർക്കാർ വിഷയത്തിൽ ഒരു തീരുമാനം എടുക്കുകയാണെങ്കിൽ മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ചെലവ് വളരെ കുറയും. എയർ കാർഗോ തുക കൂടി സർക്കാർ വഹിക്കാൻ തയ്യാറായാൽ പ്രവാസികളുടെ മൃതദേഹം പണമില്ലാതെ നാട്ടിലെത്തിക്കാൻ സാധിക്കും.