മഞ്ചേശ്വരം എം.എല്‍.എ-യ്ക്ക് ഒരു വര്‍ഷം തടവ്; ശിക്ഷ വിധിച്ചത് തഹസില്‍ദാരെ മര്‍ദിച്ച കേസില്‍

Share

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ-യ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. എ.കെ.എം അഷ്റഫിനാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി തഹസില്‍ദാരെ മര്‍ദിച്ച കേസിലാണ് ശിക്ഷ. സാക്ഷികളില്ലാത്ത കേസാണെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും എം എല്‍ എ പറഞ്ഞു.

2010 നവംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന പേരു ചേര്‍ക്കല്‍ അപേക്ഷ പരിശോധനയില്‍ ബങ്കര മഞ്ചേശ്വരത്ത് താമസിക്കുന്ന മൈസൂരു സ്വദേശി മുനാവുര്‍ ഇസ്മായിലിന്റെ അപേക്ഷ ഡപ്യൂട്ടി തഹസില്‍ദാര്‍ എ ദാമോദരന്‍ നിരസിച്ചിരുന്നു. മൈസൂരുവില്‍ നിന്നുള്ള വോട്ടര്‍ പട്ടിക വിടുതല്‍ രേഖ ഇല്ലെന്ന കാരണത്താലാണ് അപേക്ഷ നിരസിച്ചത്.

ബന്ധപ്പെട്ട രേഖ ഹാജരാക്കിയാല്‍ പേരു ചേര്‍ക്കാന്‍ അവസരം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് ദാമോദരനെ അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന എ.കെ.എം അഷ്റഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുള്ള , ബഷീര്‍ കനില തുടങ്ങിയ 35 പേര്‍ ചുറ്റും കൂടി കസേരയില്‍ നിന്ന് തള്ളിയിട്ട് മര്‍ദിച്ചുവെന്നാണ് കേസ്. മഞ്ചേശ്വരം പൊലീസാണ് കേസെടുത്തത്.